Sunday, October 11, 2009

''യുദ്ധ ഭൂമിയിലെ പുത്ര ജഡങ്ങള്‍ കൃഷ്ണാ , നീ ഒന്നൊന്നായി കാണിച്ചു തരുന്നു.
വന്യ മൃഗങ്ങളെ വേട്ടയാടി കൊന്ന രാജാവിന്‍റെ അഭിമാനതോടെ.നിന്‍റെ മക്കളും ഇതുപോലെ
തമ്മില്‍ തല്ലി നശിക്കാന്‍ ഇടവരും.നീയും ഒരു ദുര്‍മരണം നേരിടും.ചതിയില്‍ കൊല്ലപെട്ട നൂറു മക്കളുടെ അമ്മയാണിത്,ഗാന്ധാരി..''
വിരിഞ്ഞു വരുന്ന അരിമുല്ലയുടെ സുഗന്ധതോടോപ്പം ഗാന്ധാരിയുടെ ശാപം ഉറപ്പൊടി വീഴുന്ന മരക്കിളിവാതില് കടന്നു വന്നു.അരികു ദ്രവിച്ച അഴിപിടിച്ചു താര അമ്പലപ്പറമ്പിലെ ടുബ്‌ വെളിച്ചത്തില്‍ മഴപാറ്റകള്‍ വട്ടം പറക്കുന്നത് നോക്കിനിന്നു. വലിയ കാബിനുകള്‍ ഇടക്കിടെ വിസില് വിളിക്കുമ്പോള്‍ താര കാതടച്ചു പിടിച്ചു.
ടോണിക്ക് നിറമുള്ള നോട്ടിസില്‍-രാത്രി 11.30 നു കോഴിക്കോട് സഹൃദയയുടെ നാടകം
'ഗാന്ധാരി വിലാപം' -എന്ന് കണ്ടത് മുതല്‍ താര ആഗ്രഹിച്ചിരുന്നതാണ് ഇത്തവണ എങ്കിലും നാടകം കാണണം എന്ന്.ഒടുവിലെങ്കിലും അമ്പലപ്പറമ്പുകളില്‍ മാത്രമേ നാടകം ചരമമടയാതിന്നു മുള്ളു.സിനിമാറ്റിക്‌ ഡാന്‍സ്‌ കഴിഞ്ഞപ്പോള്‍ അമ്മയും ഹേമയും എഴുന്നേറ്റു.അച്ഛന്‍ കത്തിച്ചു കൊടുത്ത ഓല ചൂട്ടു വീശി ഇടവഴി നടന്നു വരുമ്പോള്‍ സീരിയലുകള്‍ നഷ്ടപെട്ട ദു:ഖമായിരുന്നു രണ്ടുപേര്‍ക്കും,താരക്ക് ഗാന്ധാരി വിലപിക്കുന്നത് കാണാന്‍ കഴിയാതെപോയ നിരാശയും.
ഇടവഴി ടോര്‍ച്ചു തെളിച്ചും ചൂട്ടു വീശിയും ആളുകള്‍ നീങ്ങികൊണ്ടിരുന്നു.നാടക സംഭാഷണങ്ങളുടെ ശൂന്യതയില്‍ ആളുകളുടെ ഇരമ്പലും,പീപ്പി വിളിയും,കടല വറുക്കുന്ന ശബ്ദവും വ്യക്തമായി കേള്‍ക്കാം.ഭാസ്ക്കരേട്ടന്‍റെ വിരകുപുരക്ക് പിന്നിലെ ഗ്ലാസ്സ് മുട്ടുന്ന ശബ്ദവും അടക്കം പറച്ചിലും എന്താണെന്ന് താരക്കറിയാം ,ചിലപ്പോള്‍ അച്ചനുമുണ്ടാകും അവിടെ.ടുബു ലൈറ്റിനു പുറത്തെ കറുത്ത ഇരുട്ടില്‍ നടക്കുന്നതെല്ലാം ഈ മരയഴിക്കുള്ളില്‍ നിന്നുകൊണ്ട്‌ താരക്കറിയാം.അയ്യപ്പന്‍ കാവ് സ്കൂളിലെ നാലാം ക്ലാസ്സില്‍,വാഴതോട്ടതിനുള്ളില്‍,പീടികയുടെ ടെറസിനു മുകളില്‍,കണ്ണച്ചന്‍റെ ചായക്കടക്ക്‌ പിന്നില്‍ എല്ലാം ഈ ഗ്ലാസ്സുകള്‍ കൂട്ടിയിടിക്കുന്നുണ്ടാകും.
സ്കൂള്‍ വാര്‍ഷികത്തിന് ശേഷം 'ചെക്കന്‍റെന്റെ ' നെഞ്ചില്‍ മാറിടമമര്‍ത്താന്‍ കാമുകിമാര്‍ മൂത്രപ്പുരയുടെ പിറകിലോ,കൂട്ടുകാരിയുടെ വീടിനു പിന്നിലോ നഖം കടിച്ചു മിസ്ഡ്‌ കോളുകളെ തപിച്ചു നില്‍പ്പുണ്ടാകും. നാടകം അവസാനിക്കുന്നതിനു മുന്‍പ് കൊണ്ട് ചെന്നക്കുമ്പോള്‍ ആ
ചെറുപ്പക്കാരന്‍ എത്രയോ തവണ ബ്രേക്ക്‌ ഇട്ടു കാണും. പൊടിമീശ പിള്ളേര്‍ മുണ്ട് മാറി കുത്തി തുട തടവി,സുമി ചേച്ചിയുടെ അടുക്കള വാതിലില്‍ കളിയായും കാര്യമായും തട്ടുകയും,ചൂളമിടുകയും ചെയ്യുന്നുണ്ടാകും.
ആ..ഇതൊന്നും ചിന്തിച്ചു നില്‍ക്കാന്‍ താരക്ക് നേരമില്ലത്രേ.ഗാന്ധാരിയെ പറ്റിയും,ഗാന്ധാരി ശപിച്ച കൃഷ്ണനെ പറ്റിയുമൊക്കെ ചിന്തിക്കാനുണ്ട്.നാലാം ക്ലാസ്സില്‍ നാരായണന്‍ മാഷ്‌ പറഞ്ഞു തന്ന മഹാഭാരതത്തിന്‍റെ വെളിമ്പുറങ്ങളില്‍ നിന്നു താര ഓല ചൂട്ടു വീശി ,ഇരുട്ടിടവഴി കീറി മുറിച്ചു നടന്നു കയറിയത്,കബന്ധങ്ങള്‍ വീണു കിടക്കുന്ന ശ്മശാനത്തിലെക്കാണ്.ചിന്തയിലെ പതിരുകള്‍ പെറുക്കി ക്കളഞ്ഞുകൊണ്ടാണ് താര കുരുക്ഷേത്രത്തില്‍ നിന്നു മടങ്ങിയത്.അതില്‍ പിന്നെ താര ഗാന്ധാരിയുടെ ഭാഗത്താണ്,കൌരവ പക്ഷത്ത്.
താരെ?...
ഈ മീന്‍ ചട്ടി മോറി വെക്കെടീ...
ഞ്ഞ് ആത്ത് പെറ്റു കെടക്ക്വാ..?
ചിന്തയുടെ അരിമുല്ല ചുവട്ടില്‍ മത്തി കറിയുടെ വാസന,അമ്മയുടെ ചെവി തുളക്കുന്ന ശകാരം.
നഷ്ടപെട്ട സീരിയലിനു ചാനലില്‍ ഗവേഷണം നടത്തുന്ന ഹേമയെ കടന്നു താര അടുക്കളയിലേക്ക് നടന്നു.
കലണ്ടറിന്‍റെ കഷണം മടക്കി മുനയാക്കി നഖത്തിനിടയിലെ വെണ്ണീര്‍ നീക്കികളയുമ്പോള്‍
നാടകം കഴിഞ്ഞു തോര്‍ത്തും,പുതപ്പും തലയിലിട്ടു,ഉറങ്ങിയ പിള്ളേരെയും തൂക്കി പുരുഷാരം മടങ്ങി കൊണ്ടിരുന്നു.നിലാവ് പോലെ അരിമുല്ല വിരിയുന്നത് നോക്കി താര വെറുതെ നിന്നു.എല്ലാ രഹസ്യങ്ങളും ഈ കറുത്ത രാത്രിയെ കാത്തിരിക്കുന്നു.തന്‍റെ ശ്രവ്യാനുഭവത്തെ അകാരണമായി ആക്രമിച്ച മത്തിക്കറിയെ ഓര്‍ത്തു താര അപലപിക്കുകയും,വിലപിക്കുകയും ചെയ്തു.
ചരിത്രത്തില്‍ അനാവശ്യമായി ഒരു ബിരുദമെടുതതിനു ശേഷം താരയുടെ ലോകം ഈ മരയഴികല്കുള്ളിലാണ്.'ഇനി മതി,രണ്ടെന്നതിനു കോളേജില്‍ ഫീസു കൊടുക്കാന്‍ ഇതെവിടുന്ന'
അമ്മ ഇങ്ങനെ വിധി പ്രഖ്യാപിച്ച അന്ന് മുതല്‍ തടവിലാണ്.എങ്കിലും അരിമുല്ല പന്തലും,പറങ്കി മാവുമൊക്കെ കടന്നു താര അങ്ങ് ദൂരേക്ക്‌ പോകും,ദൂരെക്കെന്നു പറഞ്ഞാല്‍ അങ്ങ് വിയട്നാമിലും,അമേരിക്കേലും,അഫ്ഗാനിലുമൊക്കെ പോയി അവിടുത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയേ താര മടങ്ങു.തൊഴുത്തിലെ ചാണകം വാരാനോ,മീന്‍ മുറിക്കാനോ,അരി കഴുകിയിടാനോ ഒക്കെ അമ്മ വിളിക്കുംപോലാണ് താര പലപ്പോഴും മടങ്ങി വരുന്നത്.
ഹിത്ലരിനേം,സദ്ദാമിനേം ഒക്കെ താര വിമര്‍ശിക്കാറുണ്ട്.എങ്കിലും ഒരു വല്ലാത്ത ആരാധനയാണ് നാടോടുമ്പോള്‍ നടുവേ ഓടാതെ കുറുകെ ഓടാന്‍ ചങ്കുറ്റം കാണിക്കുന്നവരോട്.
ക്ലാസിലിരുന്നു ക്ലാവ് പിടിച്ച ചരിത്രത്തിലെ 'അവന്‍റെ' വീര കഥകള്‍ വിഴുങ്ങുമ്പോള്‍ താര സ്വപ്നം കാണാറുണ്ട് ഒരു താര ടീച്ചറെ,ജീവിതത്തിലെ സങ്കീര്‍ണതകളെ നേരിട്ടുകൊണ്ട് മുന്നോട്ടു നടക്കുന്ന-നടന്നില്ല ഒന്നും നടന്നില്ല.സാമ്പത്തിക അസമത്വം തന്നെയാണ് കാന്‍സരിനെക്കളും വലിയ വ്യാധി,അത് പ്രതീക്ഷകള്‍ക്കുമേല്‍ ഉടുമ്പിനെ പോലെ അള്ളി പിടിക്കുന്നു.എങ്കിലും താര ആത്മ വിശ്വാസത്തിന്‍റെ പാല്‍ വള്ളി പിടിച്ചു കയറാന്‍ ശ്രമിക്കുന്നു. പി.എസ്.സി പരീക്ഷകളുടെ സൌജന്യ ക്ലാസ്സുകള്‍ക്ക്‌ വായനശാലയിലേക്ക് നടക്കുന്നത് അമ്മയുടെ എതിര്‍പ്പുകളെ പിന്നിലാക്കിയാണ്.
കരണ്ട് ബില്ല് കണക്കു കേള്‍ക്കുന്നതിനു മുന്‍പേ താര വിളക്കണച്ചു .ചിന്തിയ്ക്കാന്‍ വെളിച്ചമെന്തിനു.പാണ്ടവപ്പടയുടെ ധാര്‍മികത കൌരവ പക്ഷത്തു നിന്നു താര ചോദ്യം ചെയ്തു.അഞ്ചു ദിവ്യ ഗര്‍ഭങ്ങള്‍,അഞ്ചും ദൈവ പുത്രന്മാര്‍,സഹായത്തിനു ഒരു ദൈവവും.
രാജ്യവും,സ്വന്തം പെണ്ണിനേയും വാതുവച്ചു ചൂത് കളിച്ചവരാണോ ധാര്‍മികര്‍?
ധാര്‍മിക ചിന്തകള്‍ക്ക് കുറുകെ മച്ചില്‍ എലി പാഞ്ഞു കളിച്ചു.
മച്ചിന്‍ പുറത്തെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ കണ്ണുറങ്ങി,ഉറങ്ങാത്ത മനസ്സിന്‍റെ ഗര്‍ഭ പാത്രത്തില്‍ പുലരിക്കു അപഗ്രധിക്കുവാനായി സ്വപ്നങ്ങളുടെ ബീജം വളര്‍ന്നു വന്നു.
മഞ്ഞു കൂനകളില്‍ കാല്‍പ്പാടുകള്‍ ആഴത്തില്‍ പതിപ്പിച്ചുകൊണ്ട് പെണ്‍ഗിന്‍ പക്ഷികള്‍ കൂട്ടമായി നടന്നു വരുന്നു.താണ്ടുവാന്‍ പിന്നിട്ടതിലുമെരെ ദൂരമുണ്ട്,ചിറകുണ്ടായിട്ടും അത്രയും ദൂരം നടന്നു തന്നെ നീങ്ങണം,നാളിതുവരെ അനുഭവിച്ച അപമാന ഭാരവും പേറി.
ഇല്ല,ഇനിയും വയ്യ! പറക്കണം-പറന്നുയരണം.ആകാശത്തിന്‍റെ ആരും കാണാത്ത മേഘലകള്‍ താണ്ടണം.ചിറകു വിരിച്ചു പറക്കുന്ന അഹങ്കാരങ്ങളെ അത്രയും പിന്നിടണം,മേഘ മലയുടെ ഉന്നതിയില്‍ ദിഗ്വിജയത്തിന്റെ കടലമണികള്‍ കൊറിച്ചു കുശലം പറഞ്ഞിരിക്കണം.അവ കൂട്ടമായി ഒരേ കാല്‍ വെപ്പുകലൊടെ മുന്നോട്ടു നീങ്ങി.മഞ്ഞു മലയുടെ മുനമ്പില്‍ മേഘകൂട്ടങ്ങളെ വെല്ലു വിളിച്ചു കൊണ്ട് നിന്നു.ഒരേ ശ്വാസത്തില്‍ വായു നിറച്ച ബലൂണുകള്‍ പോലെ അവ പറന്നു തുടങ്ങി....
ചട്ടുകം അഞ്ചാം തവണയും ചന്തിയില്‍ പതിച്ചപ്പോള്‍ താര പിടഞ്ഞെഴുന്നേറ്റു.നോവുന്നുണ്ടായിരുന്നു.ചീ മൂടിയ കണ്ണു തുറക്കുന്നതിനു മുന്‍പേ കാതു തുളച്ചു വന്നു അമ്മയുടെ എരിവുള്ള വാക്കുകള്‍.
''നേരുച്ചയായി,പോത്ത് പോലെ ഒറങാ പെണ്ണ്,നാളെ ഒരുത്തെ കേറി ചെല്ലണ്ടല്ലേ
ഇങ്ങന ആയാ ഇതെന്താവും,എണീറ്റ്‌ മിറ്റടിക്കെടീ ..''
മുടി കെട്ടി ഒതുക്കുമ്പോള്‍ താര മരയഴിയിലുടെ മുറ്റത്തേക്ക്‌ നോക്കി.അരിമുല്ലകള്‍
വീണുകിടക്കുന്നുണ്ട് .പുലരാന്‍ കാലത്ത് കണ്ട സ്വപ്നത്തിലെ പെണ്‍ഗിനുകള്‍ താഴോട്ടാണോ പറന്നത് അതോ മുകളിലോട്ടോ? വ്യക്തമായില്ല അപ്പഴേക്കും ചട്ടുകം ചന്തിയില്‍ പതിചിരുന്നല്ലോ.
ഇന്ന് എല്‍.ഡി ക്ലാര്‍ക്കിന്റെ റാങ്കുലിസ്റ്റു വായനശാലയിലെതും.ഏതായാലും നല്ല ദിവസം തന്നെ.
അറ്റം തേഞ്ഞു ചെറുതായ ഈര്‍ക്കില്‍ ചൂലുകൊണ്ട് നെഞ്ചില്‍ വിരലമര്‍ത്തി താര മുറ്റമടിച്ചു.മത്തി പൊതിഞ്ഞു വന്ന കടലാസ് കഷണത്തില്‍ ചെരുപ്പ് ഏറു കൊള്ളുന്ന ജോര്‍ജ് ബുഷിനെ കണ്ടു താരക്ക് ചിരിവന്നു.അലക്കണം,വെള്ളം കോരണം,വിറകു ചീന്തിയിടണം, ചീന്തിയെടുത്ത വാഴയിലയില്‍ അരിമുല്ല പെറുക്കി വെക്കുമ്പോള്‍ താര ആലോചിച്ചു നെടുവീര്‍പ്പിട്ടു.
വായന ശാലയില്‍ നിന്നു മടങ്ങി വരുമ്പോള്‍ രജനിയേച്ചിയുടെ മുറ്റത്ത്‌ നിന്നു താര നീട്ടി വിളിച്ചു.
''രജനിയേച്ചി..റാങ്കു ലിസ്റ്റില്‍ എന്‍റെ പെരു വന്നു.''
താര കിതച്ചു കൊണ്ട് പറഞ്ഞു.
''ആ ഇത്ര ക്ഷണം നീ മടങ്ങി വന്നോ?''
നാസറ്‌ മാഷ്‌ പറഞ്ഞു അടുത്തമാസം അസ്സിസ്ടന്ട് ഗ്രേട്‌ പരീക്ഷ നന്നായി നോക്കിയാ എവിടേലും കയറാം ennu.
'' വേഗം നോക്കിക്കോ മോളെ അല്ലെ എന്നെ പോലെ ഇങ്ങനെ പിള്ളേരേം പെട്ട്,അടുപ്പിന്ടടുതുന്നു ഇങ്ങനെ ഉണങ്ങേണ്ടി വരും.ഇന്‍റെ അമ്മ നേരത്തെ വിളിച്ചിനു,ആരെല്ലോ വന്നിനുന്നു തോനുന്നു''
'' ഞമ്പോട്ടെ രാജനിയേച്ചി,അമ്മ ഇപ്പൊ തൊടങ്ങും...''
വീടിനു പിരകിലെതിയപ്പോ താരയുടെ കാല്‍ വെപ്പുകള്‍ പതുക്കെയായി,ഉമ്മറത്തെ സംസാരം ചെവിയോര്‍ത്തു.
''എന്നിട്ട് കുമാരേട്ടന്‍ കണ്ടിനാ?''
''ഇല്ലണ്ടാ? ഞ്ഞാല് നിത്യേന നേരതുംമാന്നു കാണുന്നെല്ലേ.നല്ല ചെക്കനാ,പോര നോക്കുന്നോനാ.ആദ്യം നമ്മളെ ബാലേട്ടന്റെ കൂടെ തെപ്പിന്റെ പനിക്കെയ്നു.ഇപ്പൊ സ്വന്തായിട്ട മേസ്തിരിയാ ,കാണാനും തരക്കേടില്ല .ഒത്താ ഓള ഭാഗ്യം.അമ്പലത്തില് വന്നാരം കണ്ടിനത്രേ.ഈ മാസം തന്നെ നടത്തി കൊടുക്കണ്ടി വരും.''
അമ്മിക്കല്ലില്‍ അമര്‍ത്തി പിടിച്ചു നില്‍ക്കുമ്പോള്‍ താര പെണ്‍ഗിന്‍ പക്ഷികളെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ താരയും അടുക്കളയില്‍ മീന്‍ കരി വറുത്തിടാന്‍ കടുകുപാത്രം തിരയും,വിയര്‍പ്പു മണക്കുന്ന രാത്രിയോടോപ്പം അമരും,രജനിയെചിയുടെ പിന്ഗാമിയാകും. പുലരാന്‍ കാലത്ത് കണ്ട സ്വപ്നം താര അപഗ്രഥിച്ചു.
ആ പെണ്‍ഗിനുകള്‍ പരന്നുയര്‍നതല്ല അവ കൂട്ടമായി താഴേക്കു പതിച്ചതാണ്,ആഴങ്ങളിലേക്ക്.
പറങ്കി മാവിലെ പക്ഷികളെ നോക്കി അമ്മി കല്ല് ചാരി താര വെറുതെ നിന്നു,വെറുതെ....

പെണ്‍ഗിനുകള്‍ പറന്നുയരുമ്പോള്‍...
അയാള്‍ ഒന്നുകൂടെ കരുപ്പിചെഴുതി നാലായി മടക്കി കവറിനകത്തിട്ടു. കവറിനു പുറത്തു എഡിറ്റര്‍ ,പ്രദക്ഷിണം മാസിക എന്ന് ആത്മ വിശ്വാസത്തോടെ അയാള്‍ കറുപ്പിചെഴുതി. പ്രദക്ഷിണം വാരികയുടെ പറ്റി കടക്കുമ്പോള്‍ അയാള്‍ പ്രാര്‍ത്തിച്ചു.പതിനാലാം തവണയാണ് ഇതാവനയെന്കിലും കഥ പ്രസിദ്ധീകരിച്ചാല്‍ മതിയായിരുന്നു.
എല്ലാം പതിവ് പോലെ.പുരോഗമന സാഹിത്യത്തെ പറ്റി എഡിറ്റര്‍ തുപ്പല് തെറിപ്പിച്ചു ഘോരമായി സംസാരിച്ചു.കഥ സ്ഫടിക ഗോളത്തിന് കീഴെ വിശ്രമിച്ചു.നിരാശയോടെ ഇറങ്ങി നടക്കുമ്പോള്‍ അയാള്‍ കിഴവന്‍ സന്തിയാഗോയെ ഓര്‍ത്തു പുഞ്ചിരിച്ചു.84 ദിവസം മീന്‍ കിട്ടാതെ മടങ്ങിവരുമ്പോലും സാന്തിയാഗോ ഓര്‍ത്തത്‌ നാളെ കടലില്‍ പോകുന്നതാണ്.85 മത്തെ ദിവസം
തുഴഞ്ഞു നീങ്ങിയത് ആത്മവിശ്വാസത്തിന്‍റെ പുറം കടലിലെക്കാന്,ഒരു വന്‍ മീനുമായി മടങ്ങി വരാന്‍.ആത്മ വിശ്വാസത്തിന്‍റെ ആ മൂര്‍ത്ത രൂപത്തെ അയാള്‍ മനസ്സാ വണങ്ങി,ഒന്ന് കുടെ പുഞ്ചിരിച്ചു.
പിന്നിടാനുള്ള ദിക്ക്കളിലെവിടെയോ തലയെടുപ്പോടെ അലക്സാണ്ട്രിയ ബിബ്ലിയോതിക്ക നില്‍പ്പുണ്ടാവും, അതിനുമപ്പുരത്തെവിടെയോ വഞ്ചിയിരക്കി കിഴവന്‍ സാന്തിയാഗോയും നില്‍പ്പുണ്ടാകും.കോടാനു കോടികളുടെ നിശ്വാസ വായു വകഞ്ഞ് മാറ്റി അയാള്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ടു തന്നെ നടന്നു.


akku..
വര- ദീപക് തലശ്ശേരി.


shyna/anjali

shyna/anjali
mazhakkaalam