Sunday, May 16, 2010

ദിവ്യവെളിച്ചം



അക്ബര്‍ ഇരിങ്ങല്‍


"ഓയ്.. രാഘവോ..?
ആട നിക്കീനെടോ;ഞാളുണ്ട്.."
പഞ്ചായത്ത് പൈപ്പിനടുത് ഇടവഴിയിലേക്ക് തിരിയുന്നിടത്‌ നിന്നു കൊയ്യക്കാരന്‍ ചാത്തു നീട്ടിവിളിച്ചു.പുളിക്കലെ ബിയ്യാതുമ്മ പുള്ളിതട്ടം കൊണ്ട് മുഖം മറച്ചു,ചെറു മോളുടെ കൈയും പിടിച്ചു കൊള്ള് ചേര്‍ന്ന് നടന്നു പോകുന്നുണ്ട്.ദുബായിലുള്ള മോന്‍ നൗഷാദിന്റെ മോളാണ്.കക്ഷത്തില്‍ ചെക്കിപ്പൂവും,കൈയ്യില്‍ നൂറു വെളിച്ചെന്നയുമായി ചാത്തു രാഘവനൊപ്പം നടന്നു.

''ഉമ്മറ്റ്യാറെ ഇങ്ങളെ മോന്‍ ദുബായിന്നു വന്നികെയ്നു..?
''ആ രാഘവാ,ഓന്‍ ബന്നിട്ടു ഒരാഴ്ച്ചയായി,..''
മുഖത്ത് നോക്കാതെ പറഞ്ഞു ബിയ്യതുമ്മ ദൃതിയില്‍ നടന്നു.


ഇത് മൂന്നാം ദിവസമാണ് സെക്യുരിറ്റി കുമാരന്റെ വീട്ടിലേക്കു ഈ ജന പ്രവാഹം.ജ്വല്ലറിയിലെ നൈറ്റ് ഡൂട്ടി കഴിഞ്ഞു വന്നു കുമാരന്‍ ഉറങ്ങാത്തത്‌ മൂന്നു ദിവസായി.മൂന്നു ദിവസം മുന്‍പാണ് കുമാരന്റെ വീട്ടു മുറ്റത്തെ കിണറ്റില്‍ നിന്നു അത്ഭുതകരമായ വെളിച്ചം കണ്ടു തുടങ്ങിയത്.സന്ധ്യ കഴിഞ്ഞാല്‍ കുമാരന്‍റെ നാല് സെന്‍ട് സന്ദര്‍ശകരെ കൊണ്ട് നിറയും.പിന്നെ പിന്നെ തിരുവള്ളൂര്‍ ഗ്രാമം ഒന്നാകെ അങ്ങേറ്റെടുത്തു.
സ്വതവേ മൌനിയായ കുമാരന്‍റെ അമ്മ ചിരുത ഇപ്പോള്‍തീരെ മിണ്ടാതായി.മുന്‍പ് മുത്തപ്പന്‍ സേവയും മറ്റുമൊക്കെ ഉണ്ടായിരുന്ന അവര്‍ക്ക്,കിണറ്റിലെ അത്ഭുത വെളിച്ചവുമായി ബന്ടപെട്ടു വെളിപാടുണ്ടാകുമെന്നോക്കെയായി നാട്ടുകാര്‍.തിരുവള്ളുരെ മാപ്പിളാരും തിയ്യന്മാരും അങ്ങിനെ തന്നെ വിശ്വസിച്ചു.
മുളക് പൊടിക്കാന്‍ നാണു മാഷേ മില്ലിലും,
മണ്ണെണ്ണ മേടിക്കാന്‍ റേഷന്‍ പീടികേലും വരിയില്‍ നില്‍ക്കേണ്ടിവന്നില്ല എന്നതൊഴിച്ചാല്‍ ,കുമാരന്‍റെ ഭാര്യ സുശീലക്ക്‌ ഒരു താല്പര്യമില്ലായ്മ ആദ്യമേ ഉണ്ട്.



എട്ടു വര്‍ഷം മുന്‍പ്,തയ്യുള്ളതിലെ തിറ തലേന്ന് ഈ വീട്ടില്‍ വന്നു കയറിയതാണ് സുശീല.അന്ന് കുമാരന്‍ അന്തി മോന്തി തിറ പറമ്പിലെ തൈകുണ്ടില്‍ ഉറങ്ങി.അതില്‍ പിന്നെ എട്ടു വര്‍ഷങ്ങള്‍.അടിവയറ്റിനകത്ത് ഇളം കാലടി കൊണ്ട് ചവിട്ടു കൊള്ളാന്‍ സുശീലക്കുമുണ്ട് പൂതി.
ആഗ്രഹങ്ങളുടെ മാഞ്ചുവട്ടില്‍ അവള്‍ ഉറങ്ങാതിരിക്കും,ഒരിളം കാറ്റ് വീഴ്ത്തുന്ന മാമ്പഴം മോഹിച്ചു.മുതലാളിയുടെ പണ്ടങ്ങള്‍ കാത്തു കുമാരനും ഉറങ്ങാതിരിക്കും.അങ്ങിനെ എട്ടു വര്‍ഷങ്ങള്‍.പടിക്കലെ ഇടവഴി പോകുന്നവരുടെ ചൂളം വിളി മാത്രം വര്‍ദിച്ചു കൊണ്ടിരുന്നു.
ചിമ്മിനി വിളക്ക് തിരി താഴ്ത്തി,ആഗ്രഹങ്ങളെ ഇരുട്ടിലാക്കി അസ്വസ്ഥതകള്‍ പുതച്ചു പായയില്‍ ചുരുണ്ട് കിടക്കും. ഇതിന്റെ ഒക്കെ ഇടയിലാണ് ഇപ്പൊ ഒരു പുകില്.


ഓരിക്കാരന്‍ മാപ്പള,ഉപ്പുത്തി ചപ്പില്‍ മീനിനൊപ്പം കിണറ്റിലെ വെളിച്ചത്തിന്‍റെ അതിശയവും ഓരോരുത്തര്‍ക്കും ചുരുട്ടി കൊടുത്തു.അങ്ങിനെ അങ്ങ് മുതുവന മുതല്‍ ,ഇങ്ങു പുഷ്പന്‍റെ ചായപീടിക വരെ ഒരു ജീവിയില്ല ഇപ്പൊ അറിയാന്‍.
മുത്തപ്പന്ടവിടെ കുമാരന്‍ എന്ന , സെക്യുരിറ്റി കുമാരന്‍റെ നാല് സെന്ടിലേക്ക് പുരുഷാരം നുണ പറഞ്ഞും,അതിശയം പങ്കുവച്ചും നീങ്ങി കൊണ്ടിരുന്നു.അടുത്ത ബന്ടുക്കള്‍ക്ക് ചെറിയുള്ളി ഇട്ട വെള്ളവും,അല്ലാത്തവര്‍ക്ക് ചിരിയും സമ്മാനിച്ച്‌ ഉറക്കം തുങ്ങിയ കണ്ണുകളുമായി കുമാരന്‍ വരവേറ്റു. കഴിഞ്ഞ തിരുവാതിരക്കു വച്ച നാല് മൂടു ഇഞ്ചി ജനങ്ങള്‍ ചവിട്ടി മെതിച്ച ദേഷ്യതിലോ മറ്റോ സുശീല പിറ് പിറുത്തു കൊണ്ടിരുന്നു.ഒളൊരു മാവിന്‍റെ കൊമ്പു രണ്ടെണ്ണമൊടിഞ്ഞു. ഇല്ലി വെളി ഒരു വശത്തേക്ക് മറിഞ്ഞു വീണു,പുകില് ചില്ലറയൊന്നുമല്ല.

''ഇങ്ങനെ ദിവസേന കുമാരന്‍റെ വീട്ടില്‍ ആള് കൂടിയാ ശരിയാവില്ല,ഇതിനൊരരുതി വേണം''ഗോപാലന്‍ മാഷ് എല്ലാരോടുമായി പറഞ്ഞു.

''അയിനിപ്പോ ഞമ്മലെന്താ ചെയ്യാ മാഷേ?''മീന്‍കാരന്‍ അബ്ദുവാണ് പ്രതികരിച്ചത്.
''ഇറങ്ങണം,കിണറ്റിലിറങ്ങി നോക്കണം,എന്താ കര്യന്നു.'' മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.

'' ഉയി മാഷേ അത് ബേണോ? ആള്‍കൂട്ടത്തില്‍ നിന്നു ആരോ ചോദിച്ചു.
''ഓറ് കമ്മുനിസ്ടല്ലേ,ഓലിക്കു മേലാകശോം തായ ഭൂമിം അല്ലെ?'' കുഞ്ഞിരാമന്‍ ചോയിനോടു അടക്കം പറഞ്ഞു.

ഗോപാലന്‍ മാഷ് എല്ലാരേം നോക്കി ചോദിച്ചു,''നമ്മടെ ബാബു ഇല്ലേ ഇവിടെ?''
''ഓന് മൊയ്ദു ഹാജിന്ടാടിയാ പണി ബിലിക്കണോ മാഷേ?'' ആരോ പറഞ്ഞു.
കുമാരന്‍റെ അമ്മിതിണക്കരികില്‍ നിന്നു ഒരു സ്ത്രീ ശബ്ദം അപ്പോള്‍ മാഷോടായി പറഞ്ഞു.''ഉയി മാഷെ,പിള്ളരച്ചന്‍ ഇറങ്ങുല ;ഞാളെ നായി അരിയാ മാഷെ..!''-
ഗോപാലന്‍ മാഷ് ഒന്നും പറഞ്ഞില്ല.
മാഷും,റേഷന്‍ കടയിലെ രാമകൃഷ്ണനും മറ്റു ചിലരും എന്തൊക്കെയോ സംസാരിക്കുകയും,ഫോണ ചെയ്യുകയുമൊക്കെ ചെയ്തു അമ്പല മുക്ക് കവലയിലേക്കു നടന്നു.കക്ഷവും,തലയും ചൊരിഞ്ഞു വാ പിളര്‍ന്നു നോക്കി തിരുവള്ളുരെ തിയ്യന്‍ മാരും,മാപ്പിളാരും കാത്തു നിന്നു.


ഒരു നിലവിളി ശബ്ദത്തിനു പുറകെ കയറും കോണിയും മറ്റു സാമഗ്രികളുമായി രണ്ടു മൂന്നു ചെറുപ്പക്കാരും,അതിനു പുറകെ ഗോപാലന്‍ മാഷും രാമകൃഷ്ണനും മറ്റും കുമാരന്‍റെ കണ്ടി കയറി വന്നു.അന്തം വിട്ടു കണ്ണ് മിഴിച്ചു നില്‍ക്കുന്ന നാട്ടു കാരെ വകഞ്ഞു മാറ്റി,അവര്‍ കിണറ്റിന്‍ കരയിലേക്ക് നീങ്ങി.ഒളൊരു മാവില്‍ കയര്‍ മുറുക്കി കെട്ടി വന്നവരില്‍ രണ്ടു പേര്‍ കിണറ്റിലെക്കിറങ്ങി.വെളിച്ചത്തിന്‍റെ ഉറവിടം തേടി.
ഹൃദയമിടിപ്പുകല്‍ക്കൊടുവില്‍,ദിവ്യ വെളിച്ചം ഓരോ പടിയും കയറി കയറി വന്നു.നാട്ടു കാരുടെ കണ്ണുകള്‍ ഒരേ താളത്തില്‍ പുറത്തേക്കു തള്ളി വന്നു,കവിളുകള്‍ ഒന്ന് കൂടെ ഒട്ടിപ്പോയി.ചോയിന്റെ കക്ഷതുന്നു വെളിച്ചെണ്ണ കുപ്പി താഴെ പതിച്ചു.ബിയ്യതുമ്മ തട്ടം മുഖമോട്ടകെ മറച്ചു പിന്‍വലിഞ്ഞു.

''ഇതാ കുമാര,ഇനി ചൂട്ടു കതികേണ്ട! അസ്സലൊരു ടോര്‍ച്ചു,ഫോറിനാ..''
നാട്ടുകാരുടെ മുഖത്താകെ പുച്ഛം തുപ്പി ടോര്‍ച് കുമാരന്‍റെ കയ്യില്‍ കൊടുത്തു ഗോപാലന്‍ മാഷ്‌ ഫയര്‍ ഫോര്‍സ്കാരോടോപ്പം കണ്ടിയിറങ്ങി

.കൂകി വിളിച്ചും പൊട്ടി ചിരിച്ചും നാട്ടുകാര്‍ നാല് സെന്ടിന്റെ നാല് പാടും ചിതറി.ജലലഴിയിലുറെ ഒരു നോട്ടം തിരിച്ചെടുത് സുശീല മുഖം തിരിച്ചു കളഞ്ഞു.കെടുത്താന്‍ കഴിയാത്ത ടോര്‍ച്ചുമായി കുമാരന്‍ കിണറ്റിന്‍ കരയില്‍ ഇളിഭ്യനായി നിന്നു.

''കള്ളന്മാരങ്ങാനും എറിഞ്ഞു ഓടി കളഞ്ഞതായിരിക്കും,..!
''ആ ആരിക്കരിയാ,ബെര്‍തെ പണി മെനക്കെട്ട്''
പലയിനം ഊഹങ്ങളും അഭിപ്രായങ്ങളുമായി,പലരും പലവഴി പിരിഞ്ഞു.ചോയിം രാഘവനും,കുഞ്ഞിരാമനും കണ്ടിയിറങ്ങി വടക്കോട്ട്‌ നടന്നു.

ലീവിന് വന്ന നൌഷാദ് വെളി കടന്നു രാജകുറുപ്പിന്റെ പറമ്പ് വഴി പുളിക്കലേക്ക് നടന്നു.അയാളോടൊപ്പം രണ്ടു കണ്ണുകള്‍ അയാളെ പിന്തുടന്നു കൊണ്ടിരുന്നു.അനിര്‍വചനീയമായ ഒരു മന്ദഹാസം അയാള്‍ തിരിച്ചു നല്‍കുകയും ചെയ്തു.അത് ജനലഴിക്കപ്പുറത്തെ തിളക്കമുള്ള കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു.കാട്ടപ്പകള്‍ വകഞ്ഞു മാറ്റി മാപ്പിള പാട്ട് മൂളി അയാള്‍ നടന്നകന്നു.പുളിക്കലെ വളപ്പില്‍ കയറുവോളം അയാള്‍ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.എന്തിനെല്ലമോ സാക്ഷിയാണെന്നു സ്വയം ബോധിപ്പിച്ചു കൊണ്ട് ഒളൊരു മാവ് ഇളം കാട്ടില്‍ തളിരിലകള്‍ ഇളക്കി കൊണ്ട് നിന്നു.


കൊയ്യക്കാരന്‍ ചാത്തു കുനിയിലെ തെങ്ങില്‍ നിന്നു വീണു മരിക്കുന്നത് വരെ ഗ്രാമം ദിവ്യവെളിച്ചം ഏറ്റുപാടികൊണ്ടിരുന്നു. പിന്നെ ചാതും ,തെങ്ങും,മരണവുമൊക്കെയായി ആ കഥ ഇറ വെള്ളത്തില്‍ എങ്ങോട്ടോ ഒലിച്ചു പോയി.


മുത്തപ്പന്ടവിടെ കുമാരന്‍ എന്ന , സെക്യുരിറ്റി കുമാരന്‍ പിന്നെയും കാവലുനിന്നു,ഇമ ചിമ്മാതെ മുതലാളിടെ മുതലിന്...;

shyna/anjali

shyna/anjali
mazhakkaalam